KERALA NEWS

തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാര്‍ഡുകളുടെ എണ്ണം 23612 ആകും: വര്‍ധിക്കുന്നത് 1712 വാര്‍ഡുകള്‍

സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് പുനര്‍വിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തുകളിലും വാര്‍ഡ് പുനര്‍വിഭജനം നടത്തും. ‘ ആദ്യഘട്ടത്തില്‍ നടക്കുന്ന വാര്‍ഡ് വിഭജനത്തിന്റെ കരട് റിപ്പോര്‍ട്ട് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നവംബര്‍ 16 ന് പ്രസിദ്ധീകരിക്കും. അന്ന് മുതല്‍ 2024 ഡിസംബര്‍ ഒന്ന് വരെ കരട് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും നല്‍കാവുന്നതാണ്. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ, ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കോ നേരിട്ടും രജിസ്റ്റേര്‍ഡ് തപാലിലും പരാതികളും ആക്ഷേപങ്ങളും നല്‍കാം. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തി പുനര്‍നിര്‍ണയിക്കും. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കി ഡീലിമിറ്റേഷന്‍ കമ്മീഷന് നല്‍കാനുള്ള ചുമതലജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ക്കാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളിലെ ഭേദഗതി പ്രകാരം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കുറഞ്ഞത് 14 ഉം കൂടിയത് 24 ഉം വാര്‍ഡുകളുണ്ടാകും. ജില്ലാ പഞ്ചായത്തുകളില്‍ ഇത് യഥാക്രമം 17 ഉം 33 ഉം ആണ്. മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കുറഞ്ഞത് 26 ഉം, ഏറ്റവും കൂടിയത് 53 വാര്‍ഡുകളുണ്ടാകും. കോര്‍പ്പറേഷനുകളില്‍ ഇത് യഥാക്രമം 56 ഉം, 101 ഉം ആണ്. സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാര്‍ഡുകളുടെ എണ്ണം 23612 ആകും. നിലവിലിത് 21900 ആണ്. 2011 ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിലാണ് വാര്‍ഡുകളുടെ എണ്ണം പുനര്‍നിശ്ചയിച്ചിട്ടുള്ളത്. മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാര്‍ഡുകള്‍ 3241 ആയും,ആറ് കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകള്‍ 421 ആയും, 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍ 17337 ആയും, 152 ബ്ളോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍ 2267 ആയും, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍ 346 ആയും വര്‍ദ്ധിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ എ. ഷാജഹാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ അംഗങ്ങളായ പൊതുമരാമത്ത്, വിനോദസഞ്ചാരവകുപ്പ് സെക്രട്ടറി കെ.ബിജു, ഇന്ഫൊര്മേനഷന്‍ പബ്‌ളിക് റിലേഷന്സ്യ വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍, തൊഴില്‍ നൈപുണ്യ, ഗതാഗത വകുപ്പ് സെക്രട്ടറി ഡോ. കെ.വാസുകി , കമ്മീഷന്‍ സെക്രട്ടറി എസ്.ജോസ്‌നമോള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *