KERALA NEWS

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം: ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവില്‍; ജയില്‍ ചാടി ഒമ്പതരമണിക്കൂറിനുളളില്‍ കണ്ടെത്തി

കണ്ണൂര്‍ :ജയില്‍ ചാടിയ ശേഷം കേരളം വിടാന്‍ പദ്ധതിയിട്ടെന്ന് പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി. സംസ്ഥാനം വിടാനായിരുന്നു പദ്ധതിയെന്നും മോഷണം നടത്തി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി പോലീസിന് മൊഴി നല്‍കി. ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയതെന്നും പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചാണ് മതിലിന് മുകളിലേക്ക് കയറിയതെന്നും ഇയാള്‍ വെളിപ്പെടുത്തിയെന്നാണ് സൂചന. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ പോലീസ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കണ്ണൂര്‍ ജയിലിലെ അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കില്‍ നിന്ന് ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെ തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. ഇയാളെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാര്‍ഡനെയും മൂന്ന് വാര്‍ഡന്‍മാരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് ജയില്‍ മേധാവി വ്യക്തമാക്കി.
പുലര്‍ച്ചെ ഒന്നേകാലോടെ സെല്ലില്‍ നിന്നിറങ്ങിയ ഗോവിന്ദച്ചാമി ക്വാന്റീന്‍ ബ്ലോക്ക് വഴി കറങ്ങി മതിലിനടുത്തെത്തിയെന്ന് ജയിലിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തുടര്‍ന്ന് തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി അത് മതിലിന് മുകളിലെ ഫെന്‍സിംഗിലേക്ക് എറിയുകയായിരുന്നു. ഇതുവഴി പുറത്തേക്ക് ചാടി. പുലര്‍ച്ചെ അഞ്ചോടെ ജയില്‍ അധികൃതര്‍ മതിലില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ വടം കണ്ടു. ഇതോടെ ഓരോ സെല്ലുകളായി പരിശോധിച്ചു.
മതിലില്‍ വടം കണ്ടപ്പോള്‍ ഗോവിന്ദച്ചാമിയാണ് ചാടിപ്പോയതെന്ന് സെല്ലിനടുത്തെത്തിയപ്പോള്‍ മാത്രമാണ് ജയില്‍ അധികൃതര്‍ തിരിച്ചറിഞ്ഞത്. ജയില്‍ ചാടി മൂന്ന് മണിക്കൂറിലധികം കഴിഞ്ഞാണ് പോലീസ് ഇക്കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങളും പരിസരവും പരിശോധിച്ചു. ആറ് മണിയോടെ ജയില്‍ചാട്ടം സ്ഥിരീകരിച്ചു. ഏഴ് മണിയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *